അൽവാരെസ് ഒരു ചിലന്തിയാണ്; ലോകകപ്പ് സ്വപ്നം കണ്ട 12 വയസ്സുകാരൻ, ഇന്ന് അർജൻറീനയുടെ പടനായകൻ
ഖത്തറിലെ ലോകകപ്പ് സെമിഫൈനലിൽ അർജൻറീന ക്രൊയേഷ്യക്കെതിരെ രണ്ട് ഗോളിന് മുന്നിൽ നിൽക്കുന്ന സമയം. മത്സരം അവസാനഘട്ടത്തോട് അടുക്കുമ്പോൾ വലതു വിങ്ങിലൂടെ അർജൻറീന നായകൻ ലയണൽ മെസ്സിയുടെ മുന്നേറ്റം. തൊട്ട് പിന്നിലായി ഈ ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിര താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ക്രൊയേഷ്യയുടെ ജോസ്കോ ഗ്വാർഡിയോൾ. അയാൾ മെസ്സിയെ വട്ടമിട്ട് പൂട്ടാൻ നോക്കുന്നുണ്ട്. എന്നാൽ പന്ത് ഡ്രിബിൾ ചെയ്ത് പോസ്റ്റിനടുത്ത് വരെപ്പോയി മെസ്സി മെല്ലെ തൻെറ സഹതാരത്തിന് പാസ്സ് നൽകി. 22കാരൻ ജൂലിയൻ അൽവാരെസ്. അതിമനോഹരമായ ഒരു വൺ ടച്ച് ഗോളിലൂടെ അൽവാരെസ് തൻെറ ക്യാപ്റ്റൻെറ വിശ്വാസം കാത്തു. ക്രൊയേഷ്യക്കെതിരായ സെമിയിൽ അർജൻറീന മൂന്ന് ഗോളിന് ജയിച്ചപ്പോൾ രണ്ട് ഗോൾ നേടിയത് അൽവാരെസാണ്. അർജൻറീനക്ക് ആദ്യത്തെ പെനാൽട്ടി ലഭിക്കുന്നതിന് കാരണമായ മുന്നേറ്റം നടത്തിയതും അൽവാരെസ് തന്നെയായിരുന്നു.







